Kerala
കണ്ണൂര്‍: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല.
പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.
International
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു.
ഹാമില്ട്ടണ് നിവാസിയായ നൈജില്‍ പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കെയർ ഹോം മാനേജറായ നൈജില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു.
എന്നാൽ, ഇന്റര്‍പോള്‍ നിർദേശ പ്രകാരം കൊച്ചിയിൽ വച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും രാഹുൽ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
പുരുഷൻമാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ് താൻ നടത്തുന്നതെന്ന് നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങളായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
International
ലാഹോർ : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.
നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരി അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കി.
വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിൽ മോചിതയാകാൻ സഹായിച്ചത് മാഫിയ സംഘമെന്ന് പോലീസ്.
സാമ്പത്തിക തട്ടിപ്പു കേസിലാണ് ശ്രീതു ജയിലിൽ പോയത്. ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ ജയിലിൽനിന്നും പുറത്തിറക്കാൻ സഹായിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ശ്രീതുവിനെ ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഏഴു മാസത്തിലധികമാണ് ശ്രീതു ജയിലിൽ കഴിഞ്ഞത്.
തുടർന്ന് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജയിലിന് പുറത്തിറക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും നടത്തുന്നവരാണ്.
ശ്രീതുവിനെ ജാമ്യത്തിലിറക്കിയ ഇവർ തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ഇവർ ബന്ധപ്പെട്ടതിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിനു തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹരികുമാരിന് പിന്നാലെ കേസിൽ ശ്രീതുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണറിപ്പോർട്ട്. ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല.
സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് കണ്ടെത്തിയിരുന്നു. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം.
Kerala
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. ജയിലിലെ അഴികള്‍ മുറിച്ചതിനാണ് കേസെടുക്കുക. ജയില്‍ചാട്ടത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഗോവിന്ദച്ചാമിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പോലീസ് ഇന്ന് കണ്ണൂര്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയുടെ സഹതടവുകാരനെ ചോദ്യം ചെയ്യും. ജയില്‍ ചാട്ടത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയെങ്കിലും ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
നിലവില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് രാവിലെ അതീവസുരക്ഷയിലാണ് കണ്ണൂരില്‍നിന്ന് ഇവിടേക്ക് മാറ്റിയത്. കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Kerala
കണ്ണൂർ∙ ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കൊപ്പം മറ്റൊരു പ്രതികൂടി ഇതേ സെല്ലിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് തമിഴ്നാട്ടുകാരനായ സഹതടവുകാരന്റെ മൊഴി.
മഴയായതിനാൽ ശബ്ദം കേട്ടില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു. എന്നാൽ രാവിലെ ഏഴോടെയാണ് ഇയാൾ സെല്ലിലില്ലെന്ന കാര്യം പോലീസിന് ബോധ്യമായത്.
Kerala
കണ്ണൂര്‍: ജയില്‍ചാടിയ ഗോവിന്ദച്ചാമിക്കായി സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ ഒന്ന് 1:15നാണ് ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
എന്നാൽ രാവിലെ ഏഴോടെയാണ് ഇയാൾ സെല്ലിലില്ലെന്ന കാര്യം പോലീസിന് ബോധ്യമായത്. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. സൗമ്യാ വധക്കേസ് പ്രതിയാണ് ഗോവിന്ദച്ചാമി.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.